ചെന്നൈ: തമിഴ്നാട്ടിൽ നിയമസഭ തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ശേഷിക്കേ ഡിഎംകെയ്ക്കെതിരെ രൂക്ഷ വിമർശനവുമായി തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ്. തന്റെ വിവാഹമോചന ഹർജിക്ക് പിന്നിൽ ഡിഎംകെ ഗൂഢാലോചനയാണെന്ന് വിജയ് ആരോപിച്ചു.
തിരുനെൽവേലിയിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്നെ രാഷ്ട്രീയമായി നേരിടാൻ പലവിധത്തിലുള്ള ഗൂഢാലോചനകൾ നടക്കുന്നുണ്ട്. കരൂർ ദുരന്തവും ജനനായകൻ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളും തന്നെ തളർത്തിയിട്ടില്ലെന്നും വിജയ് പറഞ്ഞു.
തന്റെ യോഗങ്ങൾ തടയാൻ സർക്കാർ പ്രത്യേക മാർഗരേഖ വരെ കൊണ്ടുവന്നെങ്കിലും അത് വിജയിച്ചില്ല. അപകീർത്തിപ്പെടുത്താനാണ് തെരഞ്ഞെടുപ്പിന് മുൻപുള്ള വിവാഹ മോചന ഹർജി. എം.കെ. സ്റ്റാലിൻ കോടികൾ നൽകി സംസ്ഥാനത്തെ കോൺഗ്രസിനെ വിലയ്ക്കെടുത്തെന്നും വിജയ് ആരോപിച്ചു.
തമിഴ്നാട്ടിൽ ഇപ്പോഴുള്ളത് പണപ്പെട്ടി സഖ്യമാണെന്ന് ആരോപിച്ച വിജയ് യഥാർഥ കോൺഗ്രസ് പ്രവർത്തകർ തനിക്കൊപ്പമാണെന്നും കൂട്ടിച്ചേർത്തു.